Skip to content
Nossa Senhora da Vida

ജീവമാതാ പള്ളി, മട്ടാഞ്ചേരി

നോസ്സാ സെൻഹോറ ദാ വിദാ — 1653-ലെ സത്യത്തിന്റെ വിശുദ്ധ കുരിശ് സൂക്ഷിക്കുന്ന കൊച്ചി ലത്തീൻ കത്തോലിക്കാ രൂപതയിലെ ഇടവക.

കൂനൻ കുരിശ് തീർത്ഥാടന കേന്ദ്രം1550 മുതൽ · കൊച്ചിൻ റോമൻ കത്തോലിക്ക രൂപത
ജീവമാതാ പള്ളി, മട്ടാഞ്ചേരി — മുറ്റത്ത് വിശുദ്ധ കുരിശടിയോടെ ഇടവക പള്ളി
ഇടവക പള്ളി

നോസ്സ സെനോറ ഡ വിദ

കൊച്ചി ലത്തീൻ കത്തോലിക്കാ രൂപതയിൽ, വിശുദ്ധ കുരിശിനെയും 1653-ലെ സത്യപ്രതിജ്ഞയുടെ ഓർമ്മയെയും കാത്തുസൂക്ഷിക്കുന്ന മട്ടാഞ്ചേരിയിലെ മാതൃ ഇടവക.

1550 മുതൽ തീർത്ഥാടകർ ഒത്തുകൂടുന്ന ഇടവക പള്ളിയുടെ മുറ്റത്താണ് വിശുദ്ധ കുരിശിന്റെ — കുരിയച്ചന്റെ — കുരിശടി. തീർത്ഥാടന കേന്ദ്രത്തിലെ തിരുകർമ്മങ്ങൾക്കൊപ്പം ഇടവകയ്ക്ക് അതിന്റേതായ തിരുകർമ്മക്രമവുമുണ്ട്.

ഇടവക പള്ളി

ഇടവകയിലെ തിരുകർമ്മങ്ങൾ

മട്ടാഞ്ചേരി ജീവമാതാ പള്ളിയിലെ ഇടവക തിരുകർമ്മ സമയങ്ങൾ.

തിങ്കൾ – വെള്ളി

  • രാവിലെ 6.15
    കരുണകൊന്ത
  • രാവിലെ 6.30
    പരിശുദ്ധ ദിവ്യബലി

ശനി

  • രാവിലെ 6.15
    കരുണകൊന്ത
  • രാവിലെ 6.30
    പരിശുദ്ധ ദിവ്യബലി, നിത്യസഹായമാതാവിന്റെ നൊവേന, പരിശുദ്ധ ദിവ്യകാരുണ്യ ആശീർവാദം

ഞായർ

  • രാവിലെ 6.15
    കരുണകൊന്ത
  • രാവിലെ 6.30
    പരിശുദ്ധ ദിവ്യബലി
  • രാവിലെ 9.15
    പരിശുദ്ധ ദിവ്യബലി

ആദ്യവെള്ളി

  • രാവിലെ 6.15
    കരുണകൊന്ത
  • രാവിലെ 6.30
    പരിശുദ്ധ ദിവ്യബലി, തിരുഹൃദയ പ്രതിഷ്ഠ, പരിശുദ്ധ ദിവ്യകാരുണ്യ ആശീർവാദം
ഇടവക രേഖ

ഇടവകയിൽ സേവനം അനുഷ്ഠിച്ച വികാരിമാർ

1879 മുതൽ ജീവമാതാ പള്ളിയിൽ സേവനം അനുഷ്ഠിച്ച വികാരിമാരുടെ പട്ടിക.

വികാരിമാർ

  1. റവ. ഫാ. ഫ്രാൻസീസ് ഡിക്രൂസ്1879
  2. റവ. ഫാ. അൽവറോസ്1890
  3. റവ. ഫാ. എ. ഡി. ഡിസൂസ1898
  4. റവ. ഫാ. ആന്റണി സുവാറസ്1898
  5. റവ. ഫാ. ഡാനിയേൽ അവേറേറ്റി1910
  6. റവ. ഫാ. അഗസ്റ്റിൻ മെനേസസ്1916
  7. റവ. ഫാ. ഫിലിപ്പ് അൻഡമാലി1932
  8. റവ. ഫാ. ജോൺ കോച്ചേരിൽ1936
  9. റവ. ഫാ. ഫ്രാൻസിസ് ഫിഗ്വേറാഡോ1937
  10. റവ. ഫാ. സേവ്യർ ചുള്ളിക്കൽ1944
  11. റവ. ഫാ. ജോൺ ചിറമ്മേൽ1945
  12. റവ. ഫാ. സേവ്യർ ശാസ്താംപുരയ്ക്കൽ1946
  13. റവ. ഫാ. ജോസഫ് ചക്കാലക്കൽ1947
  14. റവ. ഫാ. ജോർജ്ജ് അറക്കൽ1947
  15. റവ. ഫാ. അഗസ്റ്റിൻ തേങ്ങാപുരക്കൽ1949
  16. റവ. ഫാ. സേവ്യർ ചുള്ളിക്കൽ1950
  17. റവ. ഫാ. അലക്സാണ്ടർ തോട്ടുകടവിൽ1953
  18. റവ. ഫാ. ജേക്കബ് കണ്ണൻകേരിയിൽ1954
  19. റവ. ഫാ. സ്റ്റീഫൻ പനച്ചേരി1954
  20. റവ. ഫാ. ജോർജ്ജ് കൊല്ലച്ചേരി1955
  21. റവ. ഫാ. ജോൺ കോച്ചേരിൽ1958
  22. റവ. ഫാ. ജോസഫ് കുരീത്തറ1959
  23. റവ. ഫാ. തോമസ് പുത്തൻവീട്ടിൽ1960
  24. റവ. ഫാ. റാഫേൽ മഞ്ഞിലിക്കാട്ട്1960
  25. റവ. ഫാ. ഫ്രാൻസീസ് ഡി നസ്രത്ത്1963
  26. റവ. ഫാ. പീറ്റർ തൈക്കൂട്ടത്തിൽ1965
  27. റവ. ഫാ. ഫ്രാൻസീസ് ഡി നസ്രത്ത്1965
  28. റവ. ഫാ. ജോസഫ് പുത്തൻപറമ്പിൽ1966
  29. റവ. ഫാ. അഗസ്റ്റിൻ പുളിത്തറ1967
  30. റവ. ഫാ. പോൾ കാട്ടിശ്ശേരി1967
  31. റവ. ഫാ. ഫ്രാൻസീസ് ഡി നസ്രത്ത്1969
  32. റവ. ഫാ. ഫ്രാൻസീസ് ഡി നസ്രത്ത്1971
  33. റവ. ഫാ. സെബാസ്റ്റ്യൻ വലിയവീട്ടിൽ1974
  34. റവ. ഫാ. ജോർജ്ജ് കുരിശുങ്കൽ1974
  35. റവ. ഫാ. ആന്റണി അലവന്ത്തറ1975
  36. റവ. ഫാ. സേവ്യർ പാലക്കൽ1976
  37. റവ. ഫാ. ജോർജ്ജ് മാളാട്ട്1977
  38. റവ. ഫാ. ഇഗ്നേഷ്യസ് കവലക്കൽ1977
  39. റവ. ഫാ. ജോസഫ് കൂട്ടുങ്കൽ1980
  40. റവ. ഫാ. അഗസ്റ്റിൻ കൂട്ടുങ്കൽ1980
  41. റവ. ഫാ. കെ. വി. വിക്ടോറിനസ്1981
  42. റവ. ഫാ. ജോസ് പൊള്ളയിൽ1981
  43. റവ. ഫാ. ഫ്രാൻസീസ് ഡി നസ്രത്ത്1984
  44. റവ. ഫാ. കെ. വി. വിക്ടോറിനസ്1984
  45. മോൺ. പീറ്റർ തൈക്കൂട്ടത്തിൽ1988
  46. മോൺ. മാത്യു വലിയപറമ്പിൽ1992
  47. റവ. ഫാ. മാർക്ക് ആന്റണി1993
  48. മോൺ. ജോസഫ് കളപ്പുരക്കൽ1998
  49. മോൺ. മാത്യു വലിയപറമ്പിൽ2000
  50. റവ. ഫാ. സേവ്യർ ഒരപ്പന2006
  51. റവ. ഫാ. ടൈറ്റസ് കണ്ടത്തിപറമ്പിൽ2011

ജീവമാതാ പള്ളി, മട്ടാഞ്ചേരി — ഇടവക ചരിത്രത്തിൽ നിന്ന്. ചുമതലയേറ്റ വർഷമാണ് ചേർത്തിരിക്കുന്നത്.

ഇടവക രേഖ

ഇടവകയുടെ ചരിത്ര നാൾവഴി

ഈ തീരത്തേക്ക് സുവിശേഷം എത്തിച്ച വ്യാപാരബന്ധങ്ങൾ മുതൽ 1653-ലെ കൂനൻ കുരിശ് സത്യം വഴി 2017-ലെ പുനർനിർമ്മിത പള്ളിയുടെ ആശീർവാദം വരെ.

  1. ബി. സി. 1500

    റോമ, ഗ്രീക്ക്, ഈജിപ്ത്, ഇസ്രയേൽ, ഫിനിഷ്യാ, ബാബിലോൺ തുടങ്ങിയ രാജ്യങ്ങൾ ഭാരതവുമായി, പ്രത്യേകിച്ച് കേരളത്തിൽ എന്നിവയ്ക്കായി വ്യാപാരബന്ധം ആരംഭിച്ചു.

  2. ബി. സി. 950

    കർത്താവിന്റെ നിർദ്ദേശനുസരണം സോളമൻ രാജാവ് ദേവദാരു, കരുവേലകം, സുഗന്ധവ്യഞ്ജനങ്ങൾ, കുരങ്ങ് തുടങ്ങിയവ കേരളത്തിൽ നിന്നും ശേഖരിക്കുന്നു.

  3. എ. ഡി. 400

    കോൺസ്റ്റാന്റിനോപ്പിളിൽ നെസ്തോറിയൻ പാഷണ്ഡതയുടെ തുടക്കം.

  4. എ. ഡി. 800

    മാത്തൻ സ്ഥാപിച്ച കുരിശിനടുത്തായി ആദ്യ മട്ടാഞ്ചേരി പള്ളി പരിശുദ്ധ കന്യകാ മറിയത്തിന്റെ നാമധേയത്തിൽ സ്ഥാപിതമായി. മട്ടാഞ്ചേരി, ഇടക്കൊച്ചി, മാനാശ്ശേരി എന്നിവിടങ്ങളായിരുന്നു അക്കാലത്തെ പ്രധാന ക്രൈസ്തവ കേന്ദ്രങ്ങൾ. ഓലമേഞ്ഞതായിരുന്നു ആദ്യ മട്ടാഞ്ചേരി പള്ളി. ഇതേ കാലയളവിൽ ഇടക്കൊച്ചിയിൽ സ്ഥാപിതമായ പള്ളി പൂജരാജാക്കന്മാരുടെ നാമധേയത്തിലുമായിരുന്നു. തോമ പള്ളിയെന്നാണ് മട്ടാഞ്ചേരി പള്ളി അറിയപ്പെട്ടിരുന്നത്.

  5. 1498 മെയ് 20

    വാസ്കോഡ ഗാമ കോഴിക്കോട് കപ്പലിറങ്ങി.

  6. 1500 നവംബർ 26

    പോർച്ചുഗീസ് ക്യാപ്റ്റൻ അൽവാരസ് കാബ്രാളിന്റെ നേതൃത്വത്തിൽ 13 കപ്പലുകളും 18 ഫ്രാൻസിസ്ക്കൻ വൈദീകരുമടങ്ങുന്ന ഒരു സംഘം കൊച്ചിയിലെത്തി. കൊച്ചി രാജാവിന്റെ പ്രീതിക്ക് പാത്രമായ കാബ്രാൾ കൊച്ചിയിലും പരിസര പ്രദേശങ്ങളിലും സുവിശേഷവേല ചെയ്യാനുള്ള അനുവാദം വാങ്ങി.

  7. 1502 നവംബർ 7

    വാസ്കോഡ ഗാമ കൊച്ചിയിലെത്തി.

  8. 1503

    നെസ്തോറിയൻ പാഷണ്ഡതയിലായിരുന്ന കേരളത്തിലെ ക്രിസ്ത്യാനികളെ മാർപ്പാപ്പയുടെ അധികാരത്തിൻ കീഴിലുള്ള സത്യസഭയിലേക്ക് നയിക്കാനുള്ള പ്രവർത്തനങ്ങൾക്ക് പോർച്ചുഗീസുകാർ തുടക്കം കുറിച്ചു.

  9. 1503

    നെസ്തോറിയൻ പാഷണ്ഡതയിൽ നിന്ന് ക്രിസ്ത്യാനികളെ മോചിപ്പിച്ച് മാർപ്പാപ്പയുടെ കീഴിൽ സത്യവിശ്വാസത്തിലേക്ക് നയിക്കാൻ പോർച്ചുഗീസുകാർ നടത്തിയ ശ്രമങ്ങൾക്ക് ഒരു വിഭാഗം മാർത്തോമാ ക്രിസ്ത്യാനികൾ തടസ്സം നിന്നിരുന്നു. മട്ടാഞ്ചേരി പള്ളിയിൽ രണ്ടു ത്രോണോസ്സുകൾ ഉണ്ടായിരുന്നു. ലത്തീനിലും സിറിയനിലും ഈ അൾത്താരകളിൽ മാറി മാറി തിരുക്കർമ്മങ്ങൾ നടന്നിരുന്നു. ഇതിനാൽ ഇരുമീസ പള്ളിയെന്നും മട്ടാഞ്ചേരി പള്ളി അറിയപ്പെട്ടിരുന്നു.

  10. 1542 മെയ് 6

    വി. ഫ്രാൻസീസ് സേവ്യർ ഗോവയിലെത്തി. തുടർന്ന് കോട്ടാർ വഴി കൊച്ചിയിലും. 1552 ഡിസംബർ 3-ന് ചൈനയിൽ വച്ച് മരിക്കുമ്പോൾ 1552 ജനുവരി 24-ാം തീയതിയിലെ അവസാന കൊച്ചി സന്ദർശനം ഉൾപ്പെടെ 53 തവണ വിശുദ്ധൻ കൊച്ചിയിലെത്തിയിരുന്നു. കൊച്ചിയിലെത്തുമ്പോഴൊക്കെ വിശുദ്ധൻ താമസിച്ചിരുന്നത് വാസ്കോഡ ഗാമ പള്ളിയുടെ തൊട്ടടുത്തുള്ള കെട്ടിടത്തിലാണ്. വിശുദ്ധൻ ഉപയോഗിച്ചിരുന്ന മുറി ഇപ്പോഴും അവിടെ കാണാം.

  11. 1550

    മട്ടാഞ്ചേരിയിൽ കുരിശുകപ്പേള സ്ഥാപിതം.

  12. 1557

    മട്ടാഞ്ചേരി തോമ പള്ളിയിലെ അംഗങ്ങൾ പൂർണ്ണമായും ലത്തീൻ സഭയിലെ അംഗങ്ങളായി. തുടർന്ന് പോർച്ചുഗീസുകാർ നിലവിലുണ്ടായിരുന്ന തോമാപള്ളി പൊളിച്ച് പുതിയതു പണിതു. 4 ഫ്രാൻസിസ്ക്കൻ വൈദീകരാണ് പള്ളി പണിക്ക് നേതൃത്വം നൽകിയത്. രണ്ടാമത്തെ മട്ടാഞ്ചേരി പള്ളിക്ക് ആയുസിന്റെ അമ്മ എന്ന് നാമകരണം ചെയ്തു.

  13. 1557 ഫെബ്രുവരി 4

    കത്തോലിക്കാ സഭയുടെ പിള്ളത്തൊട്ടിൽ എന്നു വിശേഷിക്കപ്പെടുന്ന കൊച്ചി രൂപത സ്ഥാപിതമായി. ഭാരതത്തിൽ ഗോവ കഴിഞ്ഞാൽ രണ്ടാമത്തെ രൂപത. കണ്ണൂർ മുതൽ കന്യാകുമാരിവരെയും സിലോൺ മുതൽ ബർമ്മ വരെയുമായിരുന്നു അതിർത്തി. (1329-ൽ ഇന്ത്യയിലെ പ്രഥമ ലത്തീൻ രൂപതയായി കൊല്ലം പ്രഖ്യാപിക്കപ്പെട്ടെങ്കിലും മെത്രാൻ അധികാരമേൽക്കാതിരുന്നതിനാൽ കൊല്ലം രൂപത നിലവിൽ വന്നിരുന്നില്ല.)

  14. 1567

    മട്ടാഞ്ചേരിയിൽ ജൂതന്മാർക്കായി ജൂതഭാഗം എന്ന സ്ഥലനാമം ഉദ്ഭവിച്ചു. 1568-ൽ വെളുത്ത ജൂതരുടെ പള്ളിയും മട്ടാഞ്ചേരിയിൽ സ്ഥാപിതമായി.

  15. 1598 ഫെബ്രുവരി 1

    ഗോവൻ ആർച്ച് ബിഷപ്പ് അലക്സിസ് മെനേസിസിന് കൊച്ചി കോട്ടയിൽ നൽകിയ സ്വീകരണത്തിൽ മട്ടാഞ്ചേരി ജീവമാത പള്ളി വൈദീകരും ലത്തീൻ ഗായകസംഘവും പങ്കെടുത്തു.

  16. 1599 ജൂൺ 20

    ചരിത്ര പ്രസിദ്ധമായ ഉദയംപേരൂർ സൂനഹദോസ് ജൂൺ 26 വരെ നടന്നു. സൂനഹദോസിൽ 113 വൈദീകരും 660 ഇടവക പ്രതിനിധികളും അടക്കം 813 പ്രതിനിധികൾ പങ്കെടുത്തു. മട്ടാഞ്ചേരി ഇടവകയിലെ വൈദീകരും പ്രതിനിധികളും ലത്തീൻ ഗായകസംഘവും സൂനഹദോസിൽ ആദ്യന്തം പങ്കെടുത്തു. ഗോവ ആർച്ച് ബിഷപ്പ് അലക്സിസ് മെനേസിസ് ആണ് സൂനഹദോസ് വിളിച്ചു ചേർത്തത്. ക്രിസ്ത്യാനികൾക്കിടയിലുണ്ടായിരുന്ന ഹൈന്ദവ ആചാരങ്ങളും അന്ധവിശ്വാസങ്ങളും നെസ്തോറിയൻ ബന്ധവും എന്നന്നേക്കുമായി തുടച്ചുമാറ്റുകയായിരുന്നു സൂനഹദോസിന്റെ ലക്ഷ്യം. കേരളത്തിലെ സാമൂഹിക പരിവർത്തനത്തിനു നാന്ദി കുറിച്ചത് ഈ സൂനഹദോസാണ്.

  17. 1599 സെപ്തം. 16

    സൂനഹദോസിനുശേഷം ഗോവയിലേക്ക് മടങ്ങിയ ആർച്ച് ബിഷപ്പ് അലക്സിസ് മെനേസിസിന്റെ യാത്രയയപ്പ് വേളയിൽ മട്ടാഞ്ചേരി പള്ളിയിലെ രണ്ട് കപ്പിത്താൻമാർ ഗോവ വരെ അദ്ദേഹത്തെ അനുയാത്ര ചെയ്യുകയുണ്ടായി.

  18. 1653 ജനുവരി 3

    ഇന്ത്യയുടെയും ചൈനയുടെയും പാത്രിയാർക്കീസായി മാർപ്പാപ്പ തന്നെ അധികാരപ്പെടുത്തിയിരിക്കുന്നുവെന്ന വ്യാജ പ്രചരണവുമായി മൈലാപ്പൂരിലെത്തിയ അഹത്തുള്ള എന്നയാളെ പോർച്ചുഗീസുകാർ കേരളത്തിലേക്ക് പോകാൻ അനുവദിച്ചില്ല. കത്തോലിക്കാ സഭയോടും പോർച്ചുഗീസ് അധികാരികളോടും അകം കുറിച്ചു നിന്ന ആർച്ചുഡിയോക്കൻ തോമസ് അഹത്തുള്ളയെ പോർച്ചുഗീസുകാർ തടഞ്ഞുവച്ചിരിക്കുകയാണെന്ന് പ്രചരിപ്പിച്ചു. അഹത്തുള്ളയെ കേരളത്തിലെത്തിക്കാനുള്ള ശ്രമം വിജയിക്കാതിരുന്നതിനാൽ അഹത്തുള്ളയുമായി ഒരു കപ്പൽ കൊച്ചിയിലെത്തിയിട്ടുണ്ടെന്ന് ആർച്ചുഡിയോക്കൻ തോമസ് വ്യാജ പ്രചരണം നടത്തി. തുടർന്ന് 20,000-ത്തോളം സുറിയാനി ക്രിസ്ത്യാനികൾ 1652 ഡിസംബർ 24-ന് മട്ടാഞ്ചേരിയിലെത്തി. എട്ട് ദിവസം അവർ അവിടെ കാത്തുനിന്ന ശേഷം തിരികെ പോയി. ഈ സമയം അഹത്തുള്ളയെ പോർച്ചുഗീസുകാർ കായലിൽ മുക്കിക്കൊന്നു എന്നൊരു പ്രചരണം ആർച്ചുഡിയോക്കൻ തോമസ് നടത്തി. രോഷാകുലരായ ജനക്കൂട്ടം അടുത്തുള്ള കന്യകാമാതാവിന്റെ (സിഞ്ഞോറ ദ് വീദാ) പള്ളിയിലേക്ക് തള്ളിക്കയറുകയും വിശുദ്ധ ഗ്രന്ഥത്തെയും ബലിപീഠത്തെയും സാക്ഷിയാക്കി ഇനി ഗാർസിയ മെത്രാനുമായോ ഈശോസഭാ വൈദീകരുമായോ യാതൊരു ബന്ധവും ഉണ്ടായിരിക്കില്ലെന്ന് ശപഥം ചെയ്തു. പള്ളിക്കകത്ത് കയറാൻ ഇടം കിട്ടാതിരുന്നവർ പള്ളിയുടെ അടുത്തുണ്ടായിരുന്ന മരകുരിശിൽ തൊട്ട് സത്യം ചെയ്യാനൊരുങ്ങി. ആളുകൾ അധികമായതിനാൽ ആ കുരിശിൽ ഒരു വടം കെട്ടി അതിൽ പിടിച്ചാണ് അവർ സത്യം ചെയ്തത്. ഇതാണ് ചരിത്ര പ്രസിദ്ധമായ കൂനൻ കുരിശ് സത്യം. വടം കെട്ടി വലിച്ചപ്പോൾ ചരിഞ്ഞ മരക്കുരിശ് കൂനൻ കുരിശുമായി.

  19. 1655

    അലക്സാണ്ടർ ഏഴാമൻ മാർപാപ്പ നിയോഗിച്ച കർമ്മലീത്ത മിഷണറിമാർ മോൺ. ജോസഫ് സെബസ്ത്യാനിയുടെ നേതൃത്വത്തിൽ കേരളത്തിലെത്തി. ഗോവയിൽ മിഷൻ പ്രവർത്തനം നടത്തിയിരുന്ന ഫാ. മാത്യു ഓഫ് സെന്റ് ജോസഫ് (മത്തേവൂസ്) ഒ.സി.ഡി.യും അവരോടൊപ്പം ചേർന്നു.

  20. 1658

    കർമ്മലീത്താ വൈദീകർ മട്ടാഞ്ചേരിയിൽ താമസിച്ചാണ് സുവിശേഷവേല ചെയ്തത്. മട്ടാഞ്ചേരിയിൽ കർമ്മലീത്താ ഭവനം പണിയാതിരുന്നതിനാലും അവർ മട്ടാഞ്ചേരിയിൽ താമസിച്ചു എന്നതിന് രേഖകൾ ഉള്ളതിനാലും ഫാ. മാത്യു ഓഫ് സെന്റ് ജോസഫ് മട്ടാഞ്ചേരി പള്ളി മേടയിൽ താമസിച്ച് മിഷൻ പ്രവർത്തനം നടത്തിയെന്നു കരുതാം. ഈ മേടയിലിരുന്നാണ് അദ്ദേഹം ലോകം ഇന്നും സസ്യശാസ്ത്ര പഠനത്തിന്റെ കൈപുസ്തകം എന്നു വാഴ്ത്തുന്ന 'ഹോർത്തൂസ് ഇന്തിക്കൂസ് മലബാറിക്കൂസ്' എന്ന മഹത്തായ ഗ്രന്ഥം എഴുതി തുടങ്ങിയത്. മട്ടാഞ്ചേരിയിൽ അടിക്കടിയുണ്ടാകുന്ന യുദ്ധങ്ങളിലും കലാപങ്ങളിലും നിന്ന് സ്വസ്ഥത തേടിയാണ് ഫാ. മത്തേവൂസ് ചാത്യാത്ത് എത്തുന്നതും ഈ ഗ്രന്ഥം കൊടുത്ത് ഡച്ച് ഗവർണ്ണറെ സ്വാധീനിച്ച് ചാത്യാത്തും വരാപ്പുഴയിലും പള്ളികൾ പണിയാൻ അനുവാദം നേടിയതും.

  21. 1663 ജനുവരി 6

    ഡച്ചുകാർ കൊച്ചി കീഴടക്കി. പ്രൊട്ടസ്റ്റന്റുകാരായ ഇവർ കൊച്ചിയിലെ മുഴുവൻ കത്തോലിക്കാ പള്ളികളും സ്ഥാപനങ്ങളും നശിപ്പിച്ചു. മട്ടാഞ്ചേരി പള്ളിയും നശിപ്പിക്കപ്പെട്ടു.

  22. 1665

    ക്രിസ്ത്യാനികളുടെ പള്ളികളും സ്ഥാപനങ്ങളും തകർത്തതിനാൽ ഡച്ചുകാർക്ക് വ്യാപാരത്തിൽ തകർച്ച നേരിട്ടു. കുരുമുളക്, ഏലം തുടങ്ങിയ സുഗന്ധവ്യഞ്ജനങ്ങൾ ഡച്ചുകാർക്ക് നൽകാൻ ക്രിസ്ത്യാനികൾ മടിച്ചു. തുടർന്ന് മട്ടാഞ്ചേരിയിലും വൈപ്പിനിലും പള്ളി പണിയാൻ അനുവാദം നൽകി. ഡച്ചുകാർ തകർത്ത മട്ടാഞ്ചേരി പള്ളിയുടെ അതേസ്ഥാനത്ത് തന്നെ താൽക്കാലിക പള്ളി പണിത് തിരുക്കർമ്മങ്ങൾ ആരംഭിച്ചു.

  23. 1676 ജൂൺ

    1341-ലെ മഴക്കാലം പോലെ ഭീകരമായിരുന്നു ഈ മഴക്കാലവും. ഒരൊറ്റ രാത്രി കൊണ്ട് വല്ലാർപാടം പള്ളി ഒലിച്ചുപോയ വെള്ളപ്പൊക്കമാണിത്. ഈ വെള്ളപ്പൊക്കത്തിൽ കൂനൻ കുരിശ് ഒലിച്ചുപോയെന്നും 1663-ൽ ഡച്ചുകാർ കൊച്ചി കീഴടക്കി ക്രൈസ്തവ ആരാധനാലയങ്ങൾ നശിപ്പിച്ചപ്പോൾ യഥാർത്ഥ കൂനൻ കുരിശ് നശിപ്പിക്കപ്പെട്ടുവെന്നും ചില രേഖകളിൽ വ്യത്യസ്തമായി കാണപ്പെടുന്നു. ഇങ്ങനെ ജീർണ്ണതയിലായ കൂനൻ കുരിശ് 1769-ൽ മൂന്നാമത്തെ മട്ടാഞ്ചേരി പള്ളിയുടെ ആശീർവാദത്തോടൊപ്പം കേടുപാടുകൾ പരിഹരിച്ച് അതേ സ്ഥലത്ത് നിലനിർത്തുകയും ചെയ്തു. ആ കുരിശാണ് ഇന്നും വണങ്ങുന്നത്.

  24. 1769 ആഗസ്റ്റ് 10

    മൂന്നാമത്തെ മട്ടാഞ്ചേരി പള്ളി ആശീർവദിക്കപ്പെട്ടു. ബിഷപ്പ് അന്റോണിയേ ഡി കോൺസിക്കാവോ ആയിരുന്നു അന്നത്തെ കൊച്ചി മെത്രാൻ. ഡച്ചു ഭരണമായിരുന്നതിനാൽ കൊച്ചിക്ക് വെളിയിൽ താമസിച്ചാണ് അദ്ദേഹം രൂപതാ ഭരണം നടത്തിയിരുന്നത്.

  25. 1808 ഡിസംബർ

    ക്രിസ്ത്യാനികൾ ബ്രിട്ടീഷുകാരുടെ മിത്രങ്ങൾ എന്ന ധരണയിൽ കൊച്ചിയുടെ പ്രധാനമന്ത്രിയായിരുന്ന പാലിയത്തച്ചനും തിരുവിതാംകൂറിന്റെ ദളവയായിരുന്ന വേലുതമ്പിയും ക്രിസ്ത്യാനികളെ നിരന്തരം ഉപദ്രവിച്ചിരുന്നു. 1808 ഡിസംബറിൽ ദളവയും പാലിയത്തച്ചനും ബ്രിട്ടീഷുകാർക്കെതിരെ നടത്തിയ ഒരു നീക്കം പരാജയപ്പെട്ടു. ഇതു ക്രിസ്ത്യാനികൾ വിവരം ബ്രിട്ടീഷുകാർക്ക് നൽകിയതു കൊണ്ടാണെന്നാരോപിച്ച് അവർ കലാപം ആരംഭിച്ചു. പള്ളികളും സ്ഥാപനങ്ങളും വീടുകളും തീവെയ്ക്കപ്പെട്ടു. ആയിരങ്ങൾ കൊല്ലപ്പെട്ടു. മട്ടാഞ്ചേരി പള്ളിയും അഗ്നിക്കിരയായി.

  26. 1911 ജൂൺ 22

    നിലവിലുള്ള മട്ടാഞ്ചേരി പള്ളിയുടെ നിർമ്മാണം പൂർത്തിയായി. റവ. ഫാ. ഡാനിയേൽ അവരേത്തേ ആയിരുന്നു വികാരി. കൊച്ചി രൂപതയുടെ 29-ാമത്തെ ബിഷപ്പ് ജോസ് സെന്റോ മാർട്ടിൻ റിസൈരോയുടെ ഭരണകാലമായിരുന്നു അത്.

  27. 2017 നവംബർ 30

    പുനർനിർമ്മാണം നടത്തിയ നാലാമത്തെ പള്ളിയുടെ ആശീർവാദ കർമ്മം കൊച്ചി രൂപത ബിഷപ്പ് ജോസഫ് കരിയിൽ നിർവ്വഹിച്ചു. നിർമ്മാണ പ്രവർത്തനങ്ങൾക്ക് വികാരി ഫാ. ഡൊമിനിക് അലുവാപറമ്പിൽ, സഹവികാരി ഫാ. പ്രസാദ് കണ്ടത്തിപ്പറമ്പിൽ എന്നിവർ നേതൃത്വം നൽകി.

ഇടവക ചരിത്രഗ്രന്ഥത്തിൽ പ്രസിദ്ധീകരിച്ച “മട്ടാഞ്ചേരി ജീവമാതാ ഇടവക — ചരിത്ര നാൾവഴി” എന്ന ഭാഗത്തിൽ നിന്ന്.

സ്ഥലവും വഴികളും